Love you Pictures, Images and Photos

Thursday, December 16, 2010

ഇന്നലെകള്‍ക്കരികെ....അവര്‍



രമണന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഒരിക്കലും കാല്പനികതയുടെ കാനനഛായകളിലേക്ക് ആടുമേക്കാന്‍പോയിട്ടില്ല.പകരം ഭയം രണ്ടു പച്ച ഈര്‍ക്കിലികളായി മുന്നില്‍ പത്തിയാട്ടി.ചുവന്ന കണ്ണുകളുള്ള ഒരു കുറിയ രൂപം പാമ്പിനെപ്പോലെ വളഞ്ഞു നിന്നു.അതായിരുന്നു രമണന്‍. നാട്ടിലെ ചെത്തുകാരിലൊരാള്‍.കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ പേടികളിലൊന്ന്.

ബാല്യത്തിന് പേടിയും കൗമാരത്തിന് പ്രണയവും വാര്‍ധക്യത്തിന് ലഹരിയും നല്‍കിയവരായിരുന്നു ചെത്തുകാര്‍.ഒരുകാലം കേരളത്തിന്റെ പുലരികളിലേയും അന്തികളിലേയും പതിവു കാഴ്ച.മലയാളിയുടെ പൗരുഷപ്രതീകം.പൊക്കിളിനെ മുത്തുന്ന സ്വര്‍ണ്ണമാലയിട്ട,് ഒറ്റത്തോര്‍ത്തുടുത്ത് സൈക്കിളില്‍ സഞ്ചരിച്ച ചെത്തുകാര്‍ ആണത്തം കോപ്പകളില്‍ പകര്‍ന്നു.ഉയരങ്ങള്‍ കീഴടക്കാനുള്ളതാണെന്ന് പഠിപ്പിച്ചത് അവരായിരുന്നു.അതുകൊണ്ടുതന്നെ നമ്മള്‍ മുകളിലേക്ക് നോക്കി അസൂയപ്പെട്ടു. നടന്‍ മുരളിയുടെ തൊണ്ണൂറുകളിലെ മുഖം ഓര്‍ത്തു നോക്കുക.ഏതാണ്ട് അതു പോലെയായിരുന്നു ചെത്തുകാരുടെ ശരീരഭാഷ.കണ്ണുകള്‍ തീക്കട്ടകള്‍.തലയൊരു മസ്തകം.ശരീരം ബലിഷ്ഠം.നടത്തം അതിവേഗം.ചിലരുടെ വയര്‍ കള്ളുശേഖരിക്കാനുള്ള മാട്ടം പോലെ തോന്നിച്ചു.

ചെത്തുകാരായിരുന്നു അന്തിക്കാട്ടെ പ്രണയകഥകളിലെ വില്ലന്മാര്‍.കാരണം ദൈവത്തെപ്പോലെ അവരും എല്ലാം കാണുന്നവരായിരുന്നു.ചെത്തുതെങ്ങിന്റെ മുകളിലിരുന്ന് ജോലിചെയ്യുമ്പോള്‍ ദേശത്തിന്റെ ഏരിയല്‍ വ്യൂ അവര്‍ക്ക് ലഭിച്ചു.ആ കാഴ്ചയില്‍, ആര്‍ ആരോടൊക്കെ പ്രണയത്തിലാണ് എന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. (സത്യന്‍ അന്തിക്കാട്,മാതൃഭൂമി ഓണപ്പതിപ്പ് 2009)

പക്ഷേ,ചെത്തുകാര്‍ അത്യുന്നതങ്ങളില്‍ തെങ്ങിന്റെ മഹത്വം കണ്ടെത്തി.ഭൂമിയില്‍ സന്മസ്സുള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര്‍ അവര്‍ കൊണ്ടുവരുന്ന സമാധാനം കാത്തുകഴിഞ്ഞു.ടോപ്പ്ആംഗിളില്‍ എല്ലാം അറിയുന്നവന്റെ അഹങ്കാരത്തോടെ,വരം പോലെയൊന്ന് കൈയിലുള്ളതിന്റെ വിജയഭാവത്തോടെ ചെത്തുകാര്‍ തെങ്ങിന്‍തോപ്പുകളുടെ വിസ്തൃതിയിലൂടെ നടന്നു.

പ്രഭാതം മുതല്‍ ചെത്തുകാര്‍ക്ക് ഒരേ വീര്യമായിരുന്നു.സൂര്യനൊപ്പം അവരും തെങ്ങിന്‍ മുകളില്‍ ഉദിച്ചു.അന്ന് രാവിലെകളുടെ താളമായിരുന്നു തെങ്ങുചെത്തുന്നതിന്റെ ശബ്ദം.മരംകൊത്തികളെ പോലെ തെങ്ങിന്‍മുകളിലിരുന്ന് ചെത്തുകാര്‍ പ്രത്യേക ഈണത്തില്‍ ശബ്ദിച്ചു.മക്കള്‍ക്കു പിന്നാലെ പ്രാതലുമായി പ്രയാസപ്പെട്ടിരുന്ന അമ്മമാരുടെ ആശ്വാസമായിരുന്നു തെങ്ങിറങ്ങി വരുന്ന ചെത്തുകാര്‍.ആ ചെങ്കണ്ണു കാണുമ്പോള്‍ തന്നെ അറിയാതെ വാപൊളിച്ചുപോകും.എന്നിട്ടും വഴങ്ങാത്ത കുറുമ്പന്മാര്‍ക്കുള്ള ആയുധമായിരുന്നു പച്ചഈര്‍ക്കിലുകള്‍.

ഉച്ചയ്ക്ക് ചെത്താന്‍ വരുന്നവരെ ഭയന്നത് കുളിക്കടവിലെ പെണ്ണുങ്ങള്‍ ആയിരുന്നു.ആകാശത്തു നിന്നൊരു ചാരക്കണ്ണ് മേനിയെ ഒപ്പാന്‍ നീണ്ടുവരുന്നുണ്ടെന്ന് അവര്‍ സങ്കല്പിച്ചു. ആ വിചാരം പെണ്‍കണ്ണുകളെ റോന്തുചുറ്റിച്ചു.പക്ഷേ,ഒത്തിരി മനസ്സുകളില്‍ പ്രേമത്തിന്റെ ലഹരി കിനിയിക്കാന്‍ ചെത്തുകാര്‍ക്കായി.സമ്പന്നരുടെ വീടുകളിലെ അന്ത:പുരങ്ങളില്‍ നിന്ന്് കാതരമായ ചില നോട്ടങ്ങള്‍ അവരെത്തേടി ചെന്നു.താഴെയുള്ളവര്‍ അറിയാതെ ഉയരങ്ങളില്‍ കണ്ണും കണ്ണുമിടഞ്ഞു.ചെത്തുകാരുടെ കൈക്കരുത്ത് യാന്ത്രികമായി ചൊട്ടകളെ ത്രസിപ്പിച്ച നേരം പാതിതുറന്നു വച്ച ജനാലയ്ക്കു പിന്നില്‍ നിന്ന മുഖങ്ങള്‍ നഖം കടിച്ചു.മഴയേറ്റ കരിമ്പാറകള്‍ പോലെ വിയര്‍ത്തൊലിച്ചവര്‍ നടന്നകന്നപ്പോള്‍ ആ സ്വര്‍ണ്ണമാലയോട് പെണ്‍മനസ്സുകള്‍ അസൂയപ്പെട്ടു.അറവാതിലുകള്‍ രഹസ്യമായി തുറക്കപ്പെട്ട രാത്രികള്‍ക്ക് കള്ളിന്റെ മണമായിരുന്നു.
ചേര്‍ത്തലയിലും ചേര്‍പ്പിലും അന്തിക്കാട്ടും ചെത്തുകാര്‍ക്കൊപ്പം ഇറങ്ങിപ്പോയ സമ്പന്നപുത്രിമാര്‍ ഒരുപാടുണ്ടായി.പടികളടഞ്ഞു.പിണ്ഡങ്ങളുരുണ്ടു.ഒരുവേള പകയുടെ പച്ചയോലക്കീറുകള്‍ക്ക് കീഴേ നായകന്‍ ശിരസ്സറ്റുകിടന്നു.അത്തരമൊരു പ്രതികാരകഥയില്‍ നിന്നാണ് എസ്.എല്‍.പുരത്തിന്റെ കാട്ടുകുതിര കുളമ്പടിച്ചത്.

അന്തിച്ചെത്തുകാരെ കാത്ത് തെങ്ങിനു കീഴേ കള്ളരിപ്പന്‍ മീശകളുള്ള വയസ്സന്മാര്‍ കൊതിയോടെ നിന്നു.കരുണ പോലെ കിട്ടുന്ന ഇത്തിരി രസത്തിനായി കൈനീട്ടി.ബാക്കിയുള്ള കള്ളുമായി ഷാപ്പിലേക്ക് നടന്നവരുടെ പാത്രത്തില്‍ ഈച്ചകള്‍ മയങ്ങിക്കിടന്നു.
രമണന്‍ ഇന്ന് എവിടെയാണെന്നറിയില്ല.മദനകാമനകളുണര്‍ത്തിയ ചെത്തുകാരെ കാണണമെങ്കില്‍ ഇപ്പോള്‍ പാലക്കാട്ട് പോകണം.മിക്കവരും ചേര്‍ത്തലയില്‍ നിന്ന് തളപ്പിട്ട് കയറിപ്പോയവര്‍.പഴയ ചെത്തുകാരിലേറെപ്പേരെയും കാലം വീഴ്ത്തി.ഉയരങ്ങളില്‍ നിന്നുള്ള അനിവാര്യമായ പതനം.ചെത്ത് എന്ന വാക്കിന് പുതിയ അര്‍ഥമുണ്ടായ നാളുകളില്‍ കിടക്കയിലായിപ്പോയ കുറേപ്പേര്‍.

ചെത്തുകാരുടെ ചോരത്തിളപ്പില്ലായിരുന്നു വലവീശുകാര്‍ക്ക്.ചത്തമീനിന്റെ കണ്ണുകള്‍ കണക്കെ തണുത്ത മനുഷ്യരായിരുന്നു അവര്‍.കായലരികത്തും തോട്ടിറമ്പിലും പൂച്ചകളെപ്പോലെ വീശുകാര്‍ പതുങ്ങി വന്നു.ആരും കെട്ടിയതല്ലായിരുന്നു അവരുടെ മണികള്‍.വലകളുടെ ചിലങ്കകള്‍.വീശുകാര്‍ നടന്നപ്പോള്‍ അവ ചിരിച്ചു;മീനുകള്‍ കേള്‍ക്കാതെ.

കേരളത്തെ ചിത്രീകരിച്ചവര്‍ ഒരിക്കലും വലവീശുകാരെ മറന്നില്ല.ഒരു നാടിനെ എന്നും ഓര്‍മ്മപ്പെടുത്താന്‍ കായലിലേക്ക് വൃത്തത്തില്‍ പറന്നുവീഴുന്ന ഒരു വല മതി. വിരലുകളാല്‍ വിശാലതയെ കാട്ടിത്തരുന്ന നാടോടിനര്‍ത്തകന്റെ മുദ്രയായിരുന്നു വള്ളത്തില്‍ നിന്ന് വലയെറിയുന്നവരെ കാണുമ്പോള്‍ ഓര്‍മ്മ വരിക.

തോടുകളില്‍ വലവീശാന്‍ വരുന്നവരുടെ കാലുകളില്‍ മുട്ടോളം ചെളിക്കറുപ്പുണ്ടായിരുന്നു.ചകിരിത്തടകളുടെ നഖങ്ങളില്‍ വലയുടക്കുമ്പോള്‍ തോട്ടിലിറങ്ങിയുണ്ടായ നിറം.വീശിയെടുത്തത് എന്തെന്ന് അറിയാനുള്ള ആകാംക്ഷ വീശുകാരനേക്കാള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കാണ്.പതിയെ വലിച്ചടുപ്പിച്ച് കരയിലെ പുല്ലിലേക്ക് സൂക്ഷ്മമായി വല വിടര്‍ത്തിയിടുമ്പോള്‍ വീശുകാരനു ചുറ്റും ചെറിയൊരു ആള്‍ക്കൂട്ടമുണ്ടാകും.പച്ചപ്പുല്ലില്‍ അന്നേരം വെള്ളപ്പരലുകള്‍ പിടയ്ക്കും.വലയെറിഞ്ഞപ്പോള്‍ അരികെ പ്രണയത്തിന്റെ വളകിലുക്കം കേട്ടവരുമുണ്ടായിരുന്നു.പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോള്‍ ഒരു നറുക്ക് ചോദിച്ചവര്‍.

കാലം പലതിലേക്കും പാലം പണിതപ്പോള്‍ ചെത്തുകാരനും വീശുകാരനുമൊപ്പം നമുക്ക് തോണിക്കാരനേയും നഷ്ടമായി.പണ്ട് പുഴ കടന്ന് മലയാളി ഒരു ദിവസത്തിനിടയിലേക്ക് നടന്നിരുന്നത് തോണിക്കാരനിലൂടെയായിരുന്നു.അയാള്‍ അക്കരപ്പച്ചകള്‍ കാട്ടിത്തന്നു.അക്കരെയിക്കരെ നിന്നവരുടെ ആശകള്‍ തീര്‍ത്തുകൊടുത്തു.എത്രയോ ജീവിതങ്ങള്‍ കരയ്ക്കടുപ്പിച്ചു.

പിറന്നുവീണ കുഞ്ഞിന്റെ ആദ്യയാത്ര ആസ്​പത്രിയില്‍ നിന്ന് വീട്ടിലേക്കാണ്.വെള്ളമൊഴുകുന്ന നാടുകളില്‍ ആ ദിവസം മുതല്‍ കടത്തുവള്ളം ജീവിതത്തിലേക്ക് തുഴഞ്ഞു വരുന്നു.പിന്നെ വളര്‍ച്ചയുടെ ഓരോ കടവിലും വള്ളക്കാരന്‍ നമ്മെയടുപ്പിച്ചു.സ്ലേറ്റും ഒന്നാം പാഠവും നെഞ്ചോടടുക്കിപ്പിടിച്ച സ്‌കൂള്‍യാത്രയില്‍ 'മുറുക്കെപ്പിടിച്ചോളാന്‍' ഓര്‍മ്മപ്പെടുത്തി.കരയടുത്തപ്പോള്‍ കുപ്പായം നനയാതിരിക്കാന്‍ കൈപിടിച്ചുയര്‍ത്തിയതും അയാള്‍ തന്നെ.പുസ്തകങ്ങളുടെ എണ്ണം ഒന്നായി ചുരുങ്ങി പാന്റിന്റെ പോക്കറ്റിലൊതുങ്ങിയ കോളേജ് കാലത്ത് കടത്തുകാരന്‍ പറഞ്ഞത് ' സൂക്ഷിച്ച് പോകണേ ' എന്നാണ്.കരുതലിന്റെ കഴുക്കോലുകൊണ്ട് ഊന്നിപ്പറഞ്ഞ വാക്കുകള്‍.

പ്രവാസികളെ ആദ്യമായി അക്കരകടത്തിച്ചതും തോണിക്കാരന്‍ തന്നെ.പ്രതീക്ഷകളുടെ അണിയത്തിരുത്തി അന്ന് കടത്തുവള്ളം യാത്രയായപ്പോള്‍ കനകാംബരം പോലെ വാടിയത് മനസ്സാണ്.കരയില്‍ അപ്പോള്‍ കരച്ചിലുകള്‍ ബാക്കിയായി. പുഴ അഴകുള്ളൊരു പെണ്ണെങ്കില്‍ കടത്തുകാരന്‍ കണവന്‍ തന്നെ.അവളെ ഏറ്റവും നന്നായി അറിയാവുന്നത് അയാള്‍ക്കായിരുന്നു.ചുഴികള്‍..മലരികള്‍..ഒഴുക്കറിഞ്ഞ് വള്ളമൂന്നുമ്പോള്‍ കടത്തുകാരന്‍ കയ്യിലേന്തിയത് എത്രയെത്ര ജിവിതങ്ങള്‍.

കടത്തുതോണി നാട്ടുവൃത്താന്തങ്ങളുടെ ഓളപ്പരപ്പിലേറിയാണ് നീങ്ങിയത്.ശൃംഗാരവും ഹാസ്യവുമായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞത്.പട്ടണത്തിലേക്ക് പോകുന്ന മീന്‍കാരിയുടെ ലുങ്കിത്തുമ്പിലേക്ക് അടുത്തിരുന്ന വിവാഹദല്ലാള്‍ വിരല്‍ നീട്ടുന്നു. കളിഭ്രാന്തിനെക്കുറിച്ച് പറഞ്ഞ് ഒരു കാരണവര്‍ വെള്ളത്തിലേക്ക് നീട്ടിത്തുപ്പുന്നു. ഒരാള്‍ തന്നെത്തന്നെ നോക്കുന്നത് കണ്ട ദാവണിക്കാരി ദേഷ്യത്തോടെ തലവെട്ടിക്കുന്നു.എല്ലാം നിസ്സംഗനായി കണ്ട് ഇടയ്ക്ക് ചര്‍ച്ചകളില്‍ ഇടപെട്ട് വള്ളക്കാരന്‍ ചിരിക്കുന്നു.

ഏതുപാതിരായിലും ഒരു കൂവലിന്റെ അങ്ങേക്കരയില്‍ കടത്തുകാരനുണ്ടായിരുന്നു.ഒറ്റയ്ക്ക് നാട്ടില്‍ വന്നിറങ്ങിയ രാത്രികളില്‍ വിളികേട്ട് അയാളെത്തി.വെള്ളത്തില്‍ കഴുക്കോല്‍ വീഴുന്നതിന്റെ ശബ്ദം മാത്രംകേട്ട് നിലാവിലൂടെയുള്ള യാത്രയില്‍ പട്ടണവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.എല്ലാവരും തോണിയിലേറി നഗരത്തിലേക്കാണ് പോയിരുന്നത്.പക്ഷേ,തോണിക്കാരന്‍ ഒരിക്കലും നഗരം കണ്ടില്ല.
ഇവരെല്ലാവരും ഒരിക്കല്‍ നമ്മുടെ അരികിലുണ്ടായിരുന്നു.ഇപ്പോള്‍ പഴയപാട്ടിലും സിനിമയിലും മാത്രമുള്ളവര്‍.'വല്ലപ്പോഴും ഓര്‍ക്കണേ...' എന്ന് എപ്പോഴൊക്കെയോ പറഞ്ഞവര്‍...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |