Love you Pictures, Images and Photos

Saturday, December 18, 2010

തൊള്ളായിരത്തി എണ്‍പതില്‍ എന്തു സംഭവിച്ചുവെന്നു ചോദിച്ചാല്‍...

പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന പ്രത്യക്ഷപ്പെട്ട തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു.



നടക്കുമ്പോള്‍ മണ്ണിലിഴയും. ഭൂമിക്കൊരു വിശറി. കുഴലായ് താഴേക്കുവന്ന് കുടപോലെ വീര്‍ക്കുന്ന ഈ കാല്‍ക്കുപ്പായത്തില്‍ ഒരു കാലഘട്ടത്തിന്റെ യൗവനം മുഴുവന്‍ കയറിയിറങ്ങി. ബെല്‍ബോട്ടം ഒരു താരമായിരുന്നു.കേരളത്തിന്റെ കലണ്ടറില്‍ എഴുപതുകള്‍ മാത്രമാണ് എപ്പോഴും ഓര്‍മിക്കപ്പെടുന്നത്. ചുവന്നനിറത്തില്‍ വികാരഭരിതമാം കാലം. കേള്‍ക്കുമ്പോഴേ മനസ്സിലെത്തും. വേട്ടനായ്ക്കളായി പാഞ്ഞ പോലീസ് ജീപ്പുകള്‍, പുലിക്കോടന്റെ ചിരി, കക്കയത്ത് ഉരുണ്ടൊടുങ്ങിയ ഒരാള്‍...എഴുപതുകള്‍ക്ക് രാജന്റെ മുഖമാണെങ്കില്‍ എണ്‍പതുകള്‍ നടന്നിരുന്നത് വേണു നാഗവള്ളിയെപ്പോലെയായിരുന്നു. കരയാന്‍ വെമ്പിനില്‍ക്കുന്ന കാമുകന്റെ ഛായ. ബെല്‍ബോട്ടം പാന്റിട്ട വേണു നാഗവള്ളിയില്‍ അക്കാലത്തെ നേരില്‍കാണാം. ചെവിയെ മൂടിപ്പൊതിഞ്ഞിറങ്ങി കാറ്റില്‍ പറക്കുന്ന മുടി. കവിളിലൂടെ ഒലിച്ച കൃതാവ്. രണ്ടു പോക്കറ്റുള്ള ഷര്‍ട്ടിന്റെ കോളര്‍ പട്ടി നാക്കുപോലെയിരിക്കും. കണ്ണുകള്‍ ദൂരെയെവിടെയോ ആണ്. എണ്‍പതുകളിലെ എന്തിനും കാല്പനിക ഭാവമുണ്ടായിരുന്നു. സിനിമയില്‍, പാട്ടില്‍ ഉടുത്തൊരുങ്ങലിലെല്ലാം നിഴലിച്ച ഒരുതരം സൗമ്യപ്രകൃതം. മലയാളിയുടെ ജീവിതത്തെ ഇത്രമേല്‍ പ്രണയഭരിതമാക്കിയ മറ്റൊരു കാലമില്ല.

അന്നത്തെ കാമുകിമാരെല്ലാം ശാന്തികൃഷ്ണയും ജലജയുമായിരുന്നു. ചെറിയ പൂക്കളുള്ള പോളിയസ്റ്റര്‍ സാരി ചുറ്റിയ മെലിഞ്ഞ പെണ്‍കുട്ടികള്‍. മിക്കവാറും കാതിലൊരു വളയമുണ്ടാകും. പതിയെ നടന്നുപോകുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കും പുസ്തകങ്ങളെ. പാട്ടിനോട് കമ്പം. കണ്ണിലുറങ്ങുന്ന വിഷാദം.ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളായിരുന്നു അനുരാഗ പരിസരങ്ങള്‍. ടപ്ടപ്... ടപ്ടപ്... ശബ്ദത്തില്‍ പ്രേമം ഇവിടെ ഹൃദയമിടിപ്പുപോലെ തുടിച്ചുനിന്നു. 'എ എസ്് ഡി എഫ്....' ലേക്ക് വിരലുകള്‍ മാറിമാറി വീഴുന്നതിനിടെ ചെരിഞ്ഞുനോക്കി പരസ്​പരമൊരു കടക്കണ്ണേറ്. വരയായ്, കുറിയായ് ഉള്ളിലെഴുതിയ ഇഷ്ടത്തിന്റെ ഷോര്‍ട്ട് ഹാന്‍ഡ്.

എണ്‍പതുകളില്‍ ചെറുപ്പം സഞ്ചരിച്ചത് യെസ്ഡിയിലായിരുന്നു. അല്ലെങ്കില്‍ രാജ്ദൂത്. പുഞ്ചപ്പാടം വറ്റിക്കാനുപയോഗിക്കുന്ന മോട്ടോറിന്റെ ശബ്ദമായിരുന്നു അവയ്ക്ക്. വലിയ പെട്രോള്‍ ടാങ്കിന്റെ പിന്നില്‍ ഞെളിഞ്ഞിരുന്നു പോകുന്നവര്‍ക്കിരുവശവും ബെല്‍ബോട്ടം ചിറകുപോലെ വിടരും. മുഖം പൊത്തിച്ചിരിച്ചു നീങ്ങുന്ന പെണ്‍കൂട്ടത്തിനു മുമ്പില്‍ പുകപറക്കും.

ഈ മൂകാനുരാഗമായിരുന്നു എണ്‍പതിന്റെ സിനിമയുടെ പ്രതീകം. ശങ്കറും മേനകയുടെ മറുകും പ്രശസ്തമായതും റഹ്മാനെന്ന റൊമാന്റിക് ഹീറോയുണ്ടായതും മോഹന്‍ലാല്‍ നക്ഷത്രമായുദിച്ചതുമൊക്കെ ഇക്കാലത്തായിരുന്നെങ്കിലും ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക വേണു നാഗവള്ളിയും ശാന്തികൃഷ്ണയും തന്നെ. സ്‌ക്രീനിലൂടെ ഒന്നും മിണ്ടാതെ അവര്‍ നടന്നുപോയിരുന്നു. ഇടയ്ക്ക് വേണു നാഗവള്ളിയൊന്ന് വിളറിച്ചിരിക്കുമ്പോള്‍ ശാന്തികൃഷ്ണ ചിരിയേറ്റുവാങ്ങി തലകുനിക്കും. പശ്ചാത്തലത്തില്‍ ഇലപൊഴിഞ്ഞ മരങ്ങള്‍. അവര്‍ പാടിയ പാട്ടുകള്‍ക്കും ഈ സൗമ്യതയുണ്ടായിരുന്നു. ഒരുവട്ടം കൂടിയാ പഴയ പലതിലേക്കും തിരികെയെത്താന്‍ മോഹിപ്പിക്കുന്ന ഈണങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആരെയും അനുരാഗിയാക്കുന്ന ഗൃഹാതുരതയുടെ ഹൃദയരാഗങ്ങള്‍.

നായകന്റെ കൈയിലെ പുസ്തകത്തില്‍നിന്ന് മറ്റൊന്നു കൂടി വായിച്ചെടുക്കാം. അത് കവിതയുടെ കാലമായിരുന്നു. കടമ്മനിട്ടയുറഞ്ഞതും അയ്യപ്പന്‍ പാടിയതും ചുള്ളിക്കാട് പൂത്തതും.... മലയാളത്തിലെ എക്കാലത്തെയും പ്രേമഭരിതമായ വരികള്‍ അന്നുണ്ടായി. ദുഃഖം ആനന്ദമായ കാലം. കവിതയുടെ സര്‍പ്പദംശനം. യൗവനം പറഞ്ഞു: ''ഐ വാണ്ട് യുവര്‍ വൈല്‍ഡ് സബ്സ്റ്റന്‍സ്...'' ചോരചാറിച്ചുവപ്പിച്ച പനീര്‍പ്പൂക്കളായി ഓര്‍മ്മപുസ്തകങ്ങളില്‍ കൊഴിയാതെ കിടക്കുന്ന കുറെ വരികള്‍.ഈ കാലം എണ്ണപ്പണം തേടിയുള്ള മലയാളിയുടെ അവസാനിക്കാത്ത യാത്രയുടെ തുടക്കം കൂടിയായിരുന്നു. പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. പത്രങ്ങളുടെ ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു. പെര്‍ഫ്യൂമുകളുടെ വാസന പടര്‍ന്ന നാളുകള്‍. വി.സി.ആറിലൂടെ സിനിമകള്‍ വീട്ടിലേക്ക് വന്നതും വിമാന ചിഹ്നമുള്ള എയര്‍മെയിലുകള്‍ പറന്നതും പിന്നെ പച്ചയും മഞ്ഞയും ചുവപ്പും കലര്‍ന്ന ലുങ്കികള്‍ വ്യാപകമായതും...

ഈ ഫ്രെയിമിലുമുണ്ട് ബെല്‍ബോട്ടത്തിന്റെ സാന്നിധ്യം. ആദ്യമായി ഗള്‍ഫിലേക്കുപോയപ്പോള്‍ ഇട്ടത് ഇതായിരുന്നുവെന്നു പറഞ്ഞ് സുഹൃത്തിന്റെ അച്ഛന്‍ ഒരിക്കലൊരു പെട്ടി തുറന്നു കാണിച്ചു. അതു മടക്കുകളില്‍ മഞ്ഞനിറം പുരണ്ട വെള്ള ബെല്‍ബോട്ടം പാന്റായിരുന്നു. വീട്ടുകാര്‍ക്ക് കാണാനായി അയച്ചുകൊടുക്കുന്ന ചിത്രത്തില്‍ എണ്ണപ്പനകള്‍ക്കു കീഴെ നില്‍ക്കുന്ന ഗള്‍ഫുകാരെല്ലാം അന്ന് വേണുനാഗവള്ളിയെപ്പോലെയായിരുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |